Monday 5 November 2012

വടക്കേ കൂട്ടാല നാരായണന്‍കുട്ടി

ജനുവരി 25 - വടക്കേ കൂട്ടാല നാരായണന്‍കുട്ടി എന്ന വികെഎന്‍ എന്ന മലയാളത്തിലെ മഹാനായ എഴുത്തുകാരന്റെ ഓര്‍മ്മദിനം.



മദിരാശിയില്‍ ഇന്ത്യാ ടുഡേയില്‍ പണിയെടുത്തിരുന്ന കാലത്ത് വി.കെ.എന്നിനെ കാണാന്‍ പോയി. 'അതികായനഗസ്ത്യന്‍' എന്ന പേരില്‍ ഒരു തൂലികാചിത്രം കാച്ചി.
ഏതാനും മാസങ്ങള്‍ക്കുശേഷം കാസര്‍കോട്ടെ കലാക്ഷേത്രം എന്ന പ്രസാധനശാലയ്ക്കുവേണ്ടി കാവി എന്ന നോവല്‍ ചോദിക്കാന്‍ പോയി. കൂടെ വി.കെ.എന്നിന്റെയും എന്റെയും സുഹൃത്തായ കെ.സി.നാരായണനും, പ്രസാധകന്‍ കൂടിയായ സുഹൃത്ത് ജി.ബി.വത്സനും.
''തമ്പുരാനല്ലേ?'' എന്നെ ഉഴിഞ്ഞ് ചോദിച്ചു.
''അതെ.'' ഞാന്‍ തലകുലുക്കി.
പുസ്തകം തന്നു. സുഹൃത്ത് പറഞ്ഞുറപ്പിച്ച അയ്യായിരം രൂപ ചെക്കെഴുതാന്‍ ഒപ്പിടുമ്പോള്‍ ജനറാള്‍ പറഞ്ഞു: ''അയ്യാരത്തി അറുപത്തിയഞ്ചുരൂപ. അറുപത്തിയഞ്ച് രൂപ കളക്ഷന്‍ ചാര്‍ജ്.''
വൈകിട്ട് തിരുവില്വാമലയില്‍ വില്വാദ്രിനാഥനെ വണങ്ങാന്‍ പടികയറുമ്പോള്‍ സുഹൃത്ത് ചോദിച്ചു: ''നീയാര്? തമ്പുരാനോ?''
''എന്നെ ഒന്നു തോണ്ടിയതാണ്. ഇന്ത്യാ ടുഡേയില്‍ തര്‍ജ്ജമപ്പണിയല്ലേ? അതുകൊണ്ട് തമ്പുരാന്‍.''

* * *
ഇന്ത്യാ ടുഡേയില്‍ പണിയെടുത്തിരുന്ന കാലത്ത് അവിടേയ്ക്ക് ഒരു കത്ത്. ''വിശേഷാല്‍ പ്രതി ഇറങ്ങിയെന്നു കേട്ടു. ആ പ്രതി ഈ പ്രതിക്ക് ഒന്നയക്കുമോ?''

* * *

തിക്കോടിയന്‍. കോഴിക്കോട് ഒന്ന്, ഏറിയാല്‍ രണ്ട് എന്നു വിലാസം വച്ചതുപോലെ ഒന്ന് എനിക്കും. പേരിനും വീട്ടുപേരിനും കീഴെ കാസര്‍കോട്. (മംഗലാപുരത്തിനു സമീപം).

* * *

വി.കെ.എന്‍. 'മദാമ്മ' എന്നുവിളിച്ചിരുന്ന ഒരു സാഹിത്യനിരൂപകന് കവിയായ തന്റെ അപ്പനോടുള്ള 'ഭയഭക്തിസംഭ്രമാദര'ങ്ങളെ കളിയാക്കി, സംഭാഷണത്തിനിടെ ഒരു തിരിവ്. ''അവന്റെ അപ്പനാണ് അപ്പന്‍! കെ.പി. അപ്പനും എം.പി. അപ്പനുമൊന്നും അപ്പനല്ല.''

* * *

മഹാകവി പി.കുഞ്ഞിരാമന്‍ നായരെക്കുറിച്ച് ചോദിച്ചു. തിരുവില്വാമലയില്‍ അസാരം കാലം പാര്‍ത്ത മറ്റൊരതികായനായിരുന്നല്ലോ.
''ഒരോണത്തിന് ഇവിടെ വന്ന്. ഊണുകഴിക്കാതെ കഞ്ഞികുടിച്ചുപോയ ആളാണ്.
''മാണിക്യമണിയാമുണ്ണി-
ക്കണ്ണന്നേലസുകെട്ടുവാന്‍
പൊന്നുകൊണ്ടു തുലാഭാരം
തൂക്കുന്നു പുലര്‍വേളകള്‍'' എന്ന വരികള്‍ ഈ പടിക്കല്‍ വച്ചെഴുതിയതാണ്.''
''ബീഡി തിരിച്ചേ വലിക്കൂ. ചിലപ്പോള്‍ തീപ്പെട്ടിക്കൊള്ളി വലിച്ച് ബീഡി വലിച്ചെറിയും.''

* * *

മഹാകവി എഴുതി: വി.കെ.എന്‍. മലഞ്ചരുവിലെ ചന്ദനമരം. പുഞ്ചിരി പ്പൂവറുതിയറിയാത്ത ജീവിതം പതയുന്ന സാഹിത്യലഹരിയായി മാറിയ മാറ്റിയ വി.കെ.എന്‍... ഹാസ്യസാഹിത്യം കൂട്ടിയ മോഹിനിയാട്ടത്തിലെ രസികനായ ആ നട്ടുവന്‍ മുഖത്ത് ഒരു പനിനീര്‍പ്പൂ നോട്ടമെറിഞ്ഞു.
''ജനറല്‍ ചാത്തന്‍സ്, ഓണസ്‌പെഷ്യലുകള്‍ക്ക് കഥകള്‍ അയച്ചോ?''
''മിക്കതിനും അയച്ചു. കവി ചാത്തന്‍സോ?''
(കവിയുടെ കാല്പാടുകള്‍)

* * *

വി.കെ.എന്‍ ചരിതത്തില്‍ കേട്ട കഥകളില്‍, ഇട്ടൂപ്പ് മുതലാളിയുടെ ഒറിജിനലുമായി ബന്ധപ്പെട്ടതാണ് ഏറ്റവും വിസ്മയിപ്പിച്ചത്.
തൃശൂര്‍ പൂരത്തിന് ഒന്നു കൂടാമെന്ന് കറന്റ് തോമ എന്ന ഇട്ടൂപ്പ് മുതലാളി പയ്യന്‍സിനെ വിളിച്ച് പറയുന്നു. ഇന്നയിടത്ത് ഇത്ര മണിക്ക് കാത്തു നില്ക്കാമെന്നും.
പയ്യന്‍സ് എത്തുമ്പോള്‍ വൈകി. കാത്തു നില്‍ക്കാമെന്നു പറഞ്ഞ ഇടത്ത് തോമ ഇല്ല. തിരക്കു കാരണം ശരണവും ഇല്ല. ചുറ്റിലും ഒരു ഹോംസിയന്‍ നീരിക്ഷണം നടത്തുന്നു. ദാ, ഒരു പയ്യന്‍ 24 സോഡ ഉള്ള ഒരു പെട്ടിയും ചുമന്ന് പോകുന്നു. അവനു പിന്നാലെ കൂടുന്നു. പല വളവുകള്‍. പല തിരിവുകള്‍. അവസാനം ഒരു ലോഡ്ജിലേയ്ക്കുള്ള പടവുകള്‍ കയറി മൂന്നാം നിലയിലേയ്ക്ക്.
കൊച്ചുപയ്യന്‍ വാതിലില്‍ മുട്ടുന്നു.
തോമ വാതില്‍ തുറക്കുന്നു.
പയ്യന്റെ പിന്നില്‍ സാക്ഷാല്‍ പയ്യന്‍സ്.

* * *

മറ്റൊന്ന്.
രണ്ടു സാഹിത്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാനായി രുദ്രന്റെ സവിധത്തില്‍.
സുകുമാര്‍ അഴീക്കോടിനെ കാണൂ, വി.കെ.എന്‍ പറയുന്നു:
''ആള്‍ തൃശ്ശൂര് വന്ന് താമസിക്കുന്നത് തന്നെ രണ്ട് ഭാഗത്തേക്കും പ്രസംഗിക്കാന്‍ പോകാന്‍ സൗകര്യത്തിനു വേണ്ടിയാണ്.''
''അദ്ദേഹത്തിന് ഒഴിവില്ല സര്‍,''
''ലീലാവതി?''
''ഒഴിവില്ല.''
''എം.കെ. സാനു?''
''ഒഴിവില്ല.''
''എന്നാല്‍ ഞാനൊരു വഴി കണ്ടിട്ടുണ്ട്.''
സാഹിത്യപ്രവര്‍ത്തകരുടെ മുഖം 'എലട്രിബള്‍ബ്' പോലെ തെളിയുന്നു.
അവരെ വീട്ടിന്റെ പിന്നില്‍ കൊണ്ടുചെന്ന് വഴിയല്ലാത്ത ഒരു വഴി കാണിച്ചു പറയുന്നു.
''ദാ, ഈ വഴി നേരെ പോയ്‌ക്കോ.''

* * *

''തോറ്റ ചരിത്രം കേട്ടിട്ടില്ല...''-കേട്ടവ:
ഫുട്ബാള്‍ കളിയെഴുതിയ വിംസി 'പന്ത് ഗോള്‍പോസ്റ്റിലേക്ക് ചെത്തിയിട്ടപ്പോള്‍' എന്നെ തോല്പിക്കാനാണോ ഭാവം? എന്നായി.
തനിക്കു പ്രിയപ്പെട്ട എഴുത്തുകാരന്റെ മുന്നിലും ഒരിക്കല്‍ തോറ്റത്രേ. ഒ.വി.വിജയന്റെ ഹസ്തരേഖ നോക്കി ചന്ദ്രസൂര്യമണ്ഡലങ്ങളെ പഠിച്ച് ഒരിക്കല്‍ ബിര്‍ള അവാര്‍ഡ് കിട്ടാന്‍പോകുന്നു, കട്ടായം, എന്ന് പണ്ഡിതര്‍ പറഞ്ഞു.
''എത്രയാണ് തുക?'' ഒ.വി. വിജയന്‍.
''രണ്ടുലക്ഷം.''
''അവാര്‍ഡ് ഉറപ്പാണോ?''
''ഉറപ്പ്.''
''ഡോണ്‍ട് ജോക്ക്, വി.കെ.എന്‍.''
''കളിയല്ല. കാര്യം''-വി.കെ.എന്‍. വിശദാംശങ്ങളിലേക്കു കടന്നു.
''ഈഫ് യു ആര്‍ ദാറ്റ് ഷുവര്‍, വൈ കാണ്ട് ഐ ആസ്‌ക് വണ്‍ ലാക് ഏസ് അഡ്വാന്‍സ്? ദ റെസ്റ്റ് കാന്‍ ബി സെറ്റില്‍ഡ്.''
ചാത്തന്‍സ് പാളീസായി.
പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ. ജയചന്ദ്രനുമായി ബന്ധപ്പെട്ട് മറ്റൊരു കഥ. പത്രമാധ്യമങ്ങളുടെ കാലം കഴിഞ്ഞെന്നും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ അരങ്ങുവാഴുമെന്നും വി.

No comments:

Post a Comment